2011 മേയ് 31, ചൊവ്വാഴ്ച

മഴ എത്തുമ്പോള്‍

അവള്‍  എത്തുന്നു. 
ഉഷ്ണം  പുകഞ്ഞ 
ദിവസങ്ങളെ  ഇനി 
ഉറക്കി ക്കിടത്താം
 തണുപ്പിന്റെ   തേരില്‍ 
തനിയെ  എത്തുന്നവളെ 
മിഴിനാളം നീട്ടി 
സ്വീകരിക്കാം .
അവള്‍ക്കു നല്‍കാന്‍
ഒരുവീടും ,
വീട് നിറച്ചു  മൌനവുമായി  
കാത്തിരുന്ന 
പകലുകളെ കുറിച്ച് 
പതം പറഞ്ഞു  കരയാം
ആ  തണുത്ത  തോളില്‍ 
തലചായ്ച്ചു 
രാത്രികളെ  ഇനി 
ഉറങ്ങാതെ  തീര്‍ക്കാം 
നെഞ്ചില്‍  വിങ്ങുന്ന 
സങ്കടങ്ങളെ 
തേങ്ങലുകളാക്കി 
അവളുടെ  
കുളമ്പടികള്‍ക്ക് 
കൂട്ടായ് പറഞ്ഞയക്കാം .
ആ  നനുത്ത  വിരലില്‍ 
തൂങ്ങി 
അറിയാ വഴികളിലൂടെ 
പതിയെ  നടക്കാം 
സന്ധ്യകളില്‍ ,
എന്‍റെ ജാലക  കാഴ്ചയില്‍ 
അവളും -പിന്നെ 
ഗുലാം അലിയും ,
ഗസലുമെത്തുമ്പോള്‍ 
നിഷേധിക്കപ്പെട്ട 
ആകാശ  സ്വാതന്ത്ര്യം  പോലും 
മറക്കാം. 
ഒടുവില്‍ ,
നിന്‍റെ മടക്കയാത്രയില്‍ 
ആ തണുത്ത  തേരില്‍ 
നീ  ഇല്ലാതെ  വയ്യെന്നൊരു 
നുണ  പറഞ്ഞു 
ഒപ്പം  കൂടാം. 


4 അഭിപ്രായങ്ങൾ: