അവള്‍ അഥവാ ഭൂമി

പണ്ടെന്നോ പെയ്തൊഴിഞ്ഞ
മഴത്തനുപ്പിന്റെ 
ഓര്‍മയില്‍ 
കുളിര്‍ന്നുറങ്ങുന്നവള്‍, 
ഉഷ്ണക്കാറ്റുണക്കുന്ന 
ഉച്ച നേരങ്ങളില്‍ 
ആഴങ്ങളില്‍ 
പണ്ട് കിനിഞ്ഞിറങ്ങിയ 
തണുപ്പിന്‍റെ
തോരാപ്പെയ്ത്തിലേക്ക് 
തിരിഞ്ഞോടി ,
കിതച്ചു നിന്നവള്‍ .
തിരിമുറിയാത്ത
ഞാറ്റുവേല പ്പെയ്ത്തുപോലെ 
അവസാനമില്ലാത്ത 
ഓര്‍മ്മകള്‍ക്ക്
ജീവിതം 
പകുത്തു കൊടുത്തു 
നിസ്വയായവള്‍.
എന്നിട്ടും, 
പുതുനാമ്പുകളെ 
കിളിര്‍പ്പിക്കേണ്ടത് 
നിയോഗമാണെന്ന 
തിരിച്ചറിവില്‍ 
ആയിരം അരുമക്കനികളെ
ഗര്‍ഭം ധരിച്ചു
വിരിയിച്ചെടുത്തവള്‍.
ജീവരക്തത്തിനുയിര്‍നല്‍കി 
മാറിലെ പാല്‍ഞരമ്പുകള്‍
വരളാതെ കാത്തവള്‍ .
കൂര്‍ത്ത നഖങ്ങള്‍
ആഴ്ത്തി, ആഴ്ത്തി 
ഊറ്റിയെടുക്കപ്പെടുന്ന
കന്യകാത്ത്വത്തിനു
പ്രാണന്‍റെ വിലപറഞ്ഞവള്‍
........... ................. .....................
ഉടലഴകിലേക്ക്
പെയ്തിറങ്ങിയ 
പെരുമഴക്കാലത്തിന്റെ
ഓര്‍മകളില്‍ 
കുളിര്‍ന്നുറങ്ങുന്നവളെ
ഭൂമി എന്ന് വിളിക്കാമോ ..........?