2011 ഡിസംബർ 22, വ്യാഴാഴ്‌ച

നദി പറയുന്നത്. (പെരിയാറും , അണക്കെട്ടും , കുറെ പൈങ്കിളി ചിന്തകളും )

കടലിന്‍റെ 
പ്രണയിനിയായിരുന്നു.
അവനിലേയ്ക്കു
കുതിചൊഴുകുമ്പോള്‍ 
അണകെട്ടി  തടഞ്ഞത് 
നിങ്ങളല്ലേ...?

നാട്  വികസിക്കാന്‍ 
പ്രണയം  പരിത്യജിച്ച്
തപസ്വിനിയായ് .
വിണ്ടുണങ്ങിയ മണ്ണിന്‍റെ
ഹൃദയാഴങ്ങളിലേക്ക് 
തണുപ്പായ് അരിച്ചിറങ്ങി .
കറുത്തമക്കളുടെ 
വെളുത്ത  ചിരിയില്‍ 
കണ്ണീരുണങ്ങി..

ഈറന്‍  ചേലയില്‍ 
ഉടലഴകൊളിപ്പിച്ച്
രാവുറങ്ങി 
കടലിന്‍റെ  വിരഹഗാനം 
കാറ്റായ് തഴുകിയപ്പോള്‍ 
ഒതുക്കാന്‍  ശ്രമിച്ച 
എന്‍റെ തേങ്ങലിന്‍റെ തള്ളല്‍ 
നിന്നെ  മുറിവേല്‍പ്പിച്ചുവോ?

അച്ഛന്‍  മകളെയെന്നപോല്‍
നിന്‍റെ തണുത്ത  കൈകള്‍ 
എന്‍റെ  മുടിയിഴകളെ 
തലോടുമ്പോള്‍ 
നീ  ഒച്ചയില്ലാതെ  കരഞ്ഞിരുന്നു .

 മതി ....
എന്നെയോര്‍ത്തുള്ള
നിന്‍റെയീ  സങ്കടം .
എന്‍റെ  പ്രിയര്‍ 
നിന്‍റെ  കണ്ണീര്‍പ്രളയത്തില്‍ 
മുങ്ങിയൊഴുകിയാലോ..?
നിന്‍റെ  വിറകൊള്ളുന്ന  ഉടല്‍ 
നിനക്കുവയസ്സായെന്നു -
റക്കെപ്പറഞ്ഞിട്ടും 
ചെവിയുള്ളവര്‍ 
കേള്‍ക്കുന്നില്ലല്ലോ ....?

നിനക്കൊരു  ശാപമോക്ഷം 
അതെന്‍റെയും മോഹമാണ് .
പകരം  വരണം  മുന്നില്‍ 
കല്ലും , സിമന്റും, ഉരുക്കും -
കൊണ്ട്തീര്‍ത്ത  
കരയാനറിയാത്തൊ-
രാണൊരുത്തന്‍..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ