2010 ഡിസംബർ 18, ശനിയാഴ്‌ച

ദൂരം

           മഞ്ഞു  കൊഴിയുന്ന  മകരത്തിലെ
           തണുപ്പ് കൂട്ടില്‍ 
           തനിച്ചിരിക്കുന്ന  പെണ്‍പക്ഷി 
           അവള്‍ക്കു  കൂട്ടായി 
           സ്വപ്നം  നെയ്തുണ്ടാക്കിയ  
           ഉത്തരീയവുമായി 
           ചക്രവാളത്തെ  കീറിമുറിച്ചു 
           പറന്ന ണയാന്‍
           എവിടെയോ  ഒരാണ്‍പക്ഷി 
           'എവിടെ നീ '?
           വിറയാര്‍ന്ന  ശബ്ദത്തില്‍ 
           പതിയെ  ചിലയ്ക്കുന്ന 
          പെണ്‍പക്ഷിയെ 
         കനംവെയ്ക്കുന്ന തണുപ്പ് 
        കളിയാക്കി .
        തണുത്തുറഞ്ഞു  പോയ  തന്‍റെ
        രക്ത  പ്രവാഹത്തെ 
        ചിറകിനടിയിലെ  ചൂടേകി
        പതിയെ, പതിയെ  അവന്‍ 
       ഉണര്‍ത്തുമെന്ന് 
       അവള്‍ക്കുറപ്പായിരുന്നു . 
       പ്രണയം  കൊണ്ടു  കണ്ണെഴുതി 
       സ്വപ്നം  കൊണ്ടു കുറിവരച്ചു
      അവള്‍  കാത്തിരുന്നു. 
      കരുത്താര്‍ന്ന  ചിറകുകള്‍ 
      ആയത്തില്‍  വീശി 
      അവന്‍ പറന്നു  കൊണ്ടേയിരുന്നു. 
      ഏഴ് കടലും  ഏഴ്  വന്‍കരയും  കടന്നു 
      കാടും മേടും ,കുന്നും കുഴിയും , കടന്നു 
      സ്വപ്‌നങ്ങള്‍  കൊണ്ടു  തീര്‍ത്ത  ഉത്തരീയം 
      മഞ്ഞും , മഴയും, വെയിലുമേറ്റ്    
     നിറം  മങ്ങുന്നത് 
     വേദനയോടെ  അവനറിഞ്ഞു. 
     അവസാനിക്കാത്ത  ആകാശപ്പരപ്പ്‌
     അവന്‍റെ  മുന്നിലെ  വെല്ലുവിളി.
     'തീരാത്തതെന്തേ?'
    അവന്‍റെ  ചോദ്യത്തെ  
    ആകാശ  ദൂരം  അവഗണിച്ചു.
   വെല്ലുവിളികള്‍ ക്കൊപ്പം 
   ദൂരങ്ങളും  അവസാനിക്കില്ലെന്ന റിഞ്ഞിട്ടും
   അവന്‍  പറന്നു കൊണ്ടേയിരുന്നു.

            

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ