2010 ഡിസംബർ 20, തിങ്കളാഴ്‌ച

വെറുതെ (പ്രതീക്ഷ)

മറവിയ്ക്കു  മായ്ക്കനാതെ
കനലിലും കനിവായ്
നോവിലും  നനവായ്
ഇരുളിലും  വെളിച്ചമായ്
നീ  എന്തിനാണ്  എന്നുള്ളിലിരുന്നത്?
നിന്‍റെ പറയാത്ത  വാക്കിലെ  പ്രണയം
വായിച്ചിരുന്ന  എന്‍റെ  കണ്ണുകള്‍
കണ്ണീരുകൊണ്ട്  നനച്ച്
സ്വപ്‌നങ്ങള്‍  കൊണ്ടു  തിരിതെളിച്ചു
 ഞാന്‍  എന്‍റെ  കണ്ണുകളെ  കാത്തുവെച്ചു .
എന്നോ  ഒരിക്കല്‍  പ്രണയതണുപ്പുമായ്
നീ  വരുമ്പോള്‍  നിന്നെ  മൂടാന്‍
എന്‍റെ കിനാക്കുരുന്നുകള്‍ കൊണ്ടു
ഞാന്‍  പുതപ്പു  തുന്നി .
നിന്‍റെ   കൈകളിലെ  തണുപ്പ്
എന്നെ  പ്പൊതിയുമ്പോള്‍
എനിക്കൊഴുകണം
ഒരിക്കലും  വറ്റാത്ത  പുഴയായി .
 

2010 ഡിസംബർ 19, ഞായറാഴ്‌ച

പ്രണയത്തിനു ഒരു പെണ്‍ ഭാഷ്യം

അന്ന് ,
       പ്രണയത്തിന്‍റെ  യമുനാ തീരത്ത് 
       രാധയ്ക്കു  കൂട്ടായ് 
       കണ്ണന്‍  ഉപേക്ഷിച്ചു  പോയ 
       വേണുവുണ്ടായിരുന്നു .
       കൃഷ്ണപക്ഷത്തിലെ 
       ശ്യാമരാത്രികളും 
       അവനോടൊപ്പം  ആടിതീര്‍ത്ത
       രാസ പൌര്‍ണമിരാവുകളുടെ
       ഉന്മാദതീക്ഷ്ണതയുമുണ്ടായിരുന്നു.
       അവന്റെ  തോളില്‍
      തലചായ്ചിരുന്നോരാ 
      കടമ്പിന്‍  ചുവട്ടിലെ
       തണലും , തണുപ്പും
       കാളിന്ദിയുടെ  തീരക്കുളിരിലെ
       ഗാഡ, ഗാഡമാം  ആലിംഗനങ്ങളും  ഉണ്ടായിരുന്നു.
       വിരഹത്തിന്‍റെ
      എരിതീയില്‍
      അന്ന് അവളോടോപ്പമുരുകാന്‍
      അവിടെ  ഗോകുലം  മുഴുവനും
     കരഞ്ഞുറങ്ങാന്‍
     അവള്‍ക്കവിടെ   അമ്പാടിയും
     അതിലൊരു  അമ്മദുഖത്തിന്‍
     മടിത്തടവും .
ഇന്ന്
        പറ്റിച്ചിറങ്ങിപ്പോകുന്ന  പ്രണയം
        കാത്തിരുന്നാല്‍  മുഷിയുമെന്ന  താക്കീതുകള്‍
        കാമം  കടിച്ചു കുടഞ്ഞ  മേനിയില്‍
        വിയര്‍പ്പു വിഷത്തിന്‍റെ  അമ്ലഗന്ധം
        വിദൂരമാം  ഓര്‍മയില്‍  പോലുമില്ലാത്ത
        സ്നേഹച്ചുംബനങ്ങള്‍
       അവന്‍ നല്‍കിയ
       വിഴുപ്പിനെ
       അടിവയറ്റില്‍
       ഭാരമായ്‌ ചുമക്കേണ്ട
       ഗതികേടുകള്‍
       അവന്‍റെ  കണ്ണിലെ തിളക്കത്തെ
       പ്രണയമായ്  കരുതിയവളെ
       കുരുതി  നല്‍കുന്ന
       നിഷാദ  ജന്മങ്ങള്‍
      ഒടുവില്‍
       സമൂഹത്തിന്റെ  സുരക്ഷിതത്വത്തില്‍
      അവന്‍  മാന്യനാകുമ്പോള്‍
      വെളിച്ചം  ഭയന്ന്
      ഇരുട്ടു വാരിച്ചുറ്റി
     അവള്‍  ഒതുങ്ങുന്നു. (ഒരുങ്ങുന്നു)
'ഇല മുള്ളില്‍ വീണാലും.......'  
അവളെ ചൂണ്ടി പിറുപിറുക്കുന്ന
 അവരുടെ ചുണ്ടുകളില്‍
പരിഹാസച്ചിരി
കൈനീട്ടി വിളിച്ചിട്ടും
കാണാ പ്പുറത്തേക്കൊളിക്കുന്ന
വ്യര്‍ത്ഥസൌഹൃദങ്ങള്‍
ഇന്ന് ആണ്‍ കാമനയുടെ
ഇരുണ്ട യുഗത്തിലും
നിലയില്ലാക്കയങ്ങളും
നീര്‍ ചുഴികളും കാത്തു വെച്ചുകൊണ്ട്
യമുനകള്‍ കൂട്ടാകുന്നു,
ഈ രാധാ ജന്മങ്ങള്‍ക്ക്..     .    .                  

2010 ഡിസംബർ 18, ശനിയാഴ്‌ച

ദൂരം

           മഞ്ഞു  കൊഴിയുന്ന  മകരത്തിലെ
           തണുപ്പ് കൂട്ടില്‍ 
           തനിച്ചിരിക്കുന്ന  പെണ്‍പക്ഷി 
           അവള്‍ക്കു  കൂട്ടായി 
           സ്വപ്നം  നെയ്തുണ്ടാക്കിയ  
           ഉത്തരീയവുമായി 
           ചക്രവാളത്തെ  കീറിമുറിച്ചു 
           പറന്ന ണയാന്‍
           എവിടെയോ  ഒരാണ്‍പക്ഷി 
           'എവിടെ നീ '?
           വിറയാര്‍ന്ന  ശബ്ദത്തില്‍ 
           പതിയെ  ചിലയ്ക്കുന്ന 
          പെണ്‍പക്ഷിയെ 
         കനംവെയ്ക്കുന്ന തണുപ്പ് 
        കളിയാക്കി .
        തണുത്തുറഞ്ഞു  പോയ  തന്‍റെ
        രക്ത  പ്രവാഹത്തെ 
        ചിറകിനടിയിലെ  ചൂടേകി
        പതിയെ, പതിയെ  അവന്‍ 
       ഉണര്‍ത്തുമെന്ന് 
       അവള്‍ക്കുറപ്പായിരുന്നു . 
       പ്രണയം  കൊണ്ടു  കണ്ണെഴുതി 
       സ്വപ്നം  കൊണ്ടു കുറിവരച്ചു
      അവള്‍  കാത്തിരുന്നു. 
      കരുത്താര്‍ന്ന  ചിറകുകള്‍ 
      ആയത്തില്‍  വീശി 
      അവന്‍ പറന്നു  കൊണ്ടേയിരുന്നു. 
      ഏഴ് കടലും  ഏഴ്  വന്‍കരയും  കടന്നു 
      കാടും മേടും ,കുന്നും കുഴിയും , കടന്നു 
      സ്വപ്‌നങ്ങള്‍  കൊണ്ടു  തീര്‍ത്ത  ഉത്തരീയം 
      മഞ്ഞും , മഴയും, വെയിലുമേറ്റ്    
     നിറം  മങ്ങുന്നത് 
     വേദനയോടെ  അവനറിഞ്ഞു. 
     അവസാനിക്കാത്ത  ആകാശപ്പരപ്പ്‌
     അവന്‍റെ  മുന്നിലെ  വെല്ലുവിളി.
     'തീരാത്തതെന്തേ?'
    അവന്‍റെ  ചോദ്യത്തെ  
    ആകാശ  ദൂരം  അവഗണിച്ചു.
   വെല്ലുവിളികള്‍ ക്കൊപ്പം 
   ദൂരങ്ങളും  അവസാനിക്കില്ലെന്ന റിഞ്ഞിട്ടും
   അവന്‍  പറന്നു കൊണ്ടേയിരുന്നു.

            

2010 ഡിസംബർ 9, വ്യാഴാഴ്‌ച

ജന്മദിനം

              കൊഴിഞ്ഞുവീഴുന്ന   ജന്മദിനങ്ങള്‍ക്ക്
              നരച്ച  വെണ്മ;
              കൊച്ചും  നാളിലെ  മിട്ടായി  മധുരങ്ങള്‍ക്കും
               പാല്പ്പായാസ ചൂടിനുമിപ്പുറം
              ഓര്‍മയിലെ  ജന്മദിനങ്ങള്‍ക്ക്
              മാധുര്യമില്ല.
              ഇപ്പോള്‍ ,
              നിര്‍വികാരതയോടെ  പടിയിറങ്ങി പോവുന്ന
              പിറന്നാളുകളോട്
               പിണങ്ങാന്‍  പോലും  ആവാത്തവിധം
               മുഷിഞ്ഞുപോയ  മനസ്.
               ചുവന്ന  പനിനീര്‍  പൂവില്‍
               മുത്തം  ഒളിപ്പിച്ച
               ഒരു  പിറന്നാള്‍  മധുരം
               ഓര്‍മ  കൂട്ടായി ഒപ്പമില്ലല്ലോ ?
               കാലം  കബളിപ്പിച്ച  മനസിന്‌
              പിറന്നാള്‍  ആശംസകളുമായി
              വരുന്നവനെ
              വിരുന്നുകാരനെന്നു  വിളിക്കണോ?