2013 ജൂലൈ 21, ഞായറാഴ്‌ച

മഴയുടെ പ്രണയ മുഖങ്ങൾ

പളുങ്ക്  തോൽക്കുന്ന
മഴനൂലുകൾ ബന്ധിച്ച
ഉടലുമായ് ,
ഉണരുന്ന പുലർവേളകൾ


മഴവിരലിന്റെ തണുപ്പിലുറയാൻ
ഉടലഴകിന്റെ  രഹസ്യങ്ങൾ            
ഒളിച്ച് സൂക്ഷിച്ച ,
വരണ്ട  വേനലിൻ
വരുതികൾക്കൊടുവിൽ
പ്രണയ പ്രളയമായ്
പെയ്ത്  തീരാതെ  മഴരാവുകൾ ....

നിനയാത്ത  നേരത്തെ 
ആശ്ലേഷണങ്ങളിൽ
പരിഭവിചുലയുന്ന  ഉടലിനെ
ച്ചുംബിച്ചണയ്ക്കുവാൻ 
കവിതപൊലെത്തും
പകൽമഴകൾ ..................

ഹരിനാമകീർത്തനം
ചൊല്ലിമുഴിമിക്കുവാൻ  ഇടതരാതെ
പുടവഞൊറികളിൽ
 വിരുതുകാട്ടുന്ന  വിരലുമായി
അരികിലേക്കെത്തുന്ന
പ്രണയക്കുറുംമ്പുള്ള മഴസന്ധ്യകൾ .......

ഒടുവിലൊരുനാൾ ,
പ്രണയത്തിന്റെ   മന്ത്രവടി ചുഴറ്റിവീശി
പ്രിയനേ ,
മറുകരതേടി  നീ ,  
 അകന്നുപോകുമ്പോൾ
ഇറവെള്ളത്തിലെ
കടലാസുതോളികളിലൊന്ന്
തനിയെതുഴഞ്ഞ്  യാത്രയാകണം
പ്രണയമില്ലാത്തൊരു
കരയിലേയ്ക്ക് ........................................













2013 ജൂലൈ 14, ഞായറാഴ്‌ച

മനസ്സിന്റെ ജാലകങ്ങൾ .

നേർത്ത  തിരശ്ശീലക്ൾക്കു ള്ളിലൂടെ
നീ  തന്ന  നിറം  മങ്ങിയക്കാഴ്ചകൾ
ആർക്കാണെന്നും പകൽപ്പൂരങ്ങൾ
ആയിരുന്നത് ?

അടഞ്ഞിരുന്നിട്ടും ,
നേർത്ത  വിടവിലൂടെ
വെളിച്ച  പൊട്ടുകൾ  നീട്ടി
ആരുടെ  ദിവസങ്ങളിലാണ്
നീ , ചിരിത്തിരികൾ
തെളിച്ചത് .?

പൂമുഖ വാതിൽ
ശബ്ദമില്ലാതെ ചാരി
മഴയുടെ  കണ്ണാടിക്കാഴ്ചകൾക്കായ്
ആരാണ്   നിന്നിലേയ്ക്കോടി -
യെത്തിയിരുന്നത്?

 ഈർപ്പം  നിറഞ്ഞ
നിന്റെ  നെഞ്ചിൽ
നേർത്ത  നീണ്ട  വിരലുകളാൽ
ആരായിരുന്നു  പതിവായ്
പ്രണയ ചിത്രങ്ങൾ
വരച്ചത് ?

ഇന്ന് ,
തിമിരം  പടർന്ന്
 അന്ധമായ് പ്പോയ
ക്കാഴ്ചകളിൽ  ഒന്ന് മാത്ര -
മാവാനായിരുന്നെങ്കിൽ
അടഞ്ഞിരുന്നിട്ടും ,
പഴുതുകളിലൂടെ  
വെളിച്ചം  നീട്ടി
എന്തിനാണാ  ജാലകങ്ങൾ
വെറുതെ , ചിരിച്ച്  നിന്നത് ?



പക്ഷിയോട്

 നിനക്ക് വേണ്ടി  ഒരുക്കാം
ഞാൻ
എപ്പഴും  തുറന്നിരിക്കുന്ന
ഒറ്റവാതി ലുള്ളോരു കൂട് .

ആകാശ ദൂരങ്ങൾ താണ്ടി
ഉയരങ്ങൾ  സ്വന്തമാകേണ്ട
നിന്റെ  ചിറകുകളിൽ
എന്റെ  സ്വപ്നത്തിന്റെ
കടുംനിറങ്ങൾ ചാലിച്ചൊഴിച്ച് 
വികൃതമാക്കാതിരിക്കാം .

എന്നോട് തന്നെ കലഹിച്ച് ,
അതിരുകളിലാത്ത ആകാശം
സ്വയം  മറന്ന്  പറക്കാൻ
നിനക്ക്  സ്വന്തമായ്  തരാം ..

പക്ഷീ ,
ദേശാടനങ്ങൾ ക്കൊടുവിൽ,
ചിറക്  കുഴഞ്ഞ്  തിരികെയെത്തുന്ന
നിന്നെയും  കാത്ത്
തനിച്ചിരിക്കാമിവിടെ
ഞാനും , എന്റെയീ 
ഒറ്റവാതിലുള്ള  കൂടും ...................

2013 ജൂലൈ 10, ബുധനാഴ്‌ച

മഴരാത്രികൾ ..

രാത്രികൽക്കു മേൽ
പെയ്തുവീഴാൻ
ഒരുങ്ങിനില്ക്കുന്നു
മഴ,തളം  കെട്ടിയ  ആകാശം .

വിഷാദരാഗം പോൽ
രാമഴ  നേർത്തു പെയ്യുമ്പോൾ
പാതിയിൽ മുറിഞ്ഞ                               
സ്വപ്നത്തിനു പിറകെ
ഇറങ്ങിപോവുന്നുണ്ടുറക്കം ..

ആടിത്തിമർത്ത്
കോലാഹലത്തോടെ
രാത്രികൾക്ക്  മേൽ ചീറിവീശി
വരവറിയിക്കുന്ന മഴക്കാറ്റ് .


കുളിർന്ന് വിറയ്ക്കുന്ന
ഉടലിലേയ്ക്ക്
ചൂടായ്  പടരുന്ന
നിന്റെ  സ്നേഹം .

അപ്പോൾ,
കിനാവിന്റെ  മറുപാതിയുമായ്
പടികയറിവരുന്ന ഉറക്കം 
വീണ്ടും  കണ്ണിണകളെ  
ഉമ്മ വെയ്ക്കാൻ  തുടങ്ങും .