2012 ഫെബ്രുവരി 24, വെള്ളിയാഴ്‌ച

വാക്ക്

നിനച്ചിരിക്കാതെയാണ് 
ചിറകുമുളച്ച വാക്ക് 
കൂട് വിട്ടു  പുറത്തു പോവുക 

മാമ്പൂമണക്കുന്ന  
കാറ്റിന്‍റെ കയ്യില്‍ 
തൂങ്ങിയാണ് 
വെയിലുപെയ്യുന്ന 
പകലുമുഴുവന്‍ 
അലഞ്ഞു  തീര്‍ക്കുക 

നരുനിലാവിന്‍റെ
ചില്ലുഗ്ലാസ്സില്‍ 
മധുമാസരാവിന്‍റെ
ലഹരി നുണഞ്ഞ്
രാവേറെ വൈകിയാണ് 
കൂടണയുക
.
കെട്ടിപ്പിടിച്ചൊരുമ്മ -
കൊണ്ടാണ് 
എന്‍റെ നോക്കിന്‍റെ
മുനയൊടിക്കുക.

ആ  വിരിമാറിലൊട്ടി
രാവുതീര്‍ക്കുമ്പോഴാണ്
വാക്കേ .... .... നിന്‍റെ  ചൂട് 
കവിതയായ്‌  എന്നില്‍  വിരിയുക. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ