2011 ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

ബഹളങ്ങള്‍ക്കൊടുവില്‍  
രാത്രിക്ക്  കനം വെക്കുംപ്പോഴെങ്കിലും
നീ ഒന്ന്  തനിച്ചാകുമോ? 
കെട്ടറ്റ പട്ടങ്ങളും ,
പൊട്ടിയ  ബലൂണുകളും ,
മധുരമൊഴിഞ്ഞ 
ഐസ്. ക്രീം കപ്പുകളും 
നിനക്ക്  തന്ന് 
 ഒന്ന് , തിരിഞ്ഞുപോലും 
നോക്കാതെ 
കടന്നു  പോകുന്ന 
ആള്‍ക്കൂട്ടങ്ങള്‍ !
ബാക്കിയാകുന്നത് 
ആരൊക്കെയോ  
പറഞ്ഞു  തീര്‍ത്ത 
വര്‍ത്തമാനങ്ങളുടെ 
അസ്ഥികൂടങ്ങള്‍ ...

വെറ്റിലയും , മുല്ലപ്പൂവും 
ചേര്‍ന്ന്  മണക്കുന്ന 
ഈറന്‍  രാത്രികളില്‍ 
കാറ്റാടി ച്ചു വട്ടിലെ-
കുഞ്ഞിക്കരച്ചിലിന്റെ
വായടച്ച്
നിന്നിലേക്കിഴഞ്ഞെത്തുന്ന 
കാളസര്‍പ്പങ്ങള്‍
വിഷം വമിക്കുന്ന  
കിതപ്പുകള്‍ക്കൊടുവില്‍
മുഷിഞ്ഞ  നോട്ടുകള്‍ 
കൈവെള്ളയില്‍  ഒതുക്കുന്ന 
കണ്ണീരു വറ്റിയ മാതൃത്വങ്ങള്‍.
കണ്ണു പൊത്തിക്കരയാതെ
നിസ്സംഗമായുള്ള 
നിന്‍റെ ഈ  നില്‍പ്പ് !
കാലത്തിന് സാക്ഷിയാകാനുള്ള
നിന്‍റെ നിയോഗം .

നീ  കണ്ട 
പ്രണയ  പിണക്കങ്ങള്‍ ,
സ്നേഹക്കൊഞ്ചലുകള്‍,
നിന്നെ  സാക്ഷിയാക്കി 
അവന്‍  അവള്‍ക്കു  നല്‍കിയ 
എണ്ണിയാല്‍  തീരാത്ത 
ചുംബനങ്ങള്‍ .
ഒടുവില്‍,  വേര്‍പിരിയലിന്‍റെ
അനിവാര്യതയില്‍ 
നിന്നിലേക്കവര്‍-
തൂകിയിട്ട  പൊള്ളലിനെ 
കണ്ണുനീരെന്നു വിളിച്ചതും  നീ.
കടല്‍പ്പാലമേ ,
നീയില്ലായിരുന്നുവെങ്കില്‍ ,
ആഴക്കടലിനടിയിലെ
മത്സ്യകന്യകമാരാകാന്‍  
എത്ര ജീവനുകള്‍ 
അറബിക്കടലിലേയ്ക്കൂളി-
യിട്ടിറങ്ങിയേനെ .








 


1 അഭിപ്രായം:

  1. വാക്കുകള്‍ക്കപ്പുറം ഒളിഞ്ഞിരിക്കുന്ന...
    ഇത്തിരി വിഷാദം.....

    എഴുതുക വീണ്ടും.

    മറുപടിഇല്ലാതാക്കൂ