2011 സെപ്റ്റംബർ 18, ഞായറാഴ്‌ച

ജാലകക്കാഴ്ച

ജാലക  ചതുരത്തിലെ
ദൂരക്കാഴ്ചയായ്
നനഞ്ഞു   നില്‍ക്കുന്ന 
മഴമുഖം .
ആര്‍ത്തലച്ചെത്ര-
പെയ്തിട്ടും 
മതിവരാതെ 
നനഞ്ഞു , നനഞ്ഞവളിങ്ങനെ......
രാത്രിമുഴുവന്‍ 
എന്‍റെ ജനലരികില്‍ 
നീ  ഇങ്ങനെ 
ചിണുങ്ങി , ചാറി നിന്നാല്‍ 
ഞാന്‍  എങ്ങനെയാ .....?
'ഇപ്പൊ വരാം ' ...
എന്ന മറുപടി 
കേട്ട്  മടുത്ത്‌
ഉറക്കം  ഇപ്പോള്‍
എന്നെ  ഉപേക്ഷിച്ച  മട്ടാ!
എന്നാലും  കൂട്ടുകാരി ,
നിന്‍റെ ചറ പറ 
വര്‍ത്തമാനത്തിന്റെ
മടുക്കാത്ത  ശ്രോതാക്കളായ്
ഞാനും , ഈ  ജനല്‍ ചതുരവും 
രാത്രി  മുഴുവന്‍ 
നിനക്ക്  കൂട്ടിരിക്കാം 

2011 സെപ്റ്റംബർ 6, ചൊവ്വാഴ്ച

ഒന്നു വേഗം വയസായെങ്കില്‍ !!

ബ്ലെസ്സിയുടെ  'പ്രണയം' 
കണ്ടതുകൊണ്ടാണോ 
ആസക്തികളില്ലാത്ത 
വിശുദ്ധപ്രണയത്തിലേക്ക് 
മനസ്സെത്തുന്ന  വാര്ധക്യത്തെ-
പ്പറ്റിപ്പറഞ്ഞ്,
നീ , എന്നെ  ഇങ്ങനെ
മോഹിപ്പിക്കുന്നത്. 
ജീവിതപരുപരുപ്പില്‍ 
എവിടെയാ  കൊഴിഞ്ഞ്‌ വീണ 
പ്രണയത്തെത്തിരഞ്ഞു,  
ചില  നേരെത്തെങ്കിലും 
നിഴല്‍  വീണവഴികളിലൂടെ 
നാം  തിരിഞ്ഞു  നടക്കാറില്ലേ ?
നഷ്ട്ടങ്ങളുടെ  തിരിച്ചറിവിലെപ്പോഴോ
എന്‍റെ കൈത്തണ്പ്പിലേക്ക്,
നിന്‍റെ കൈചൂടമരുമ്പോള്‍
പ്രണയാവേശത്തിന്‍റെ
അടങ്ങാത്ത  ചോദനകളാല്‍
എനിക്ക്  നീ  തന്ന 
നഖക്ഷതങ്ങളില്‍ 
വിരലോടിച്ച്,
വാര്‍ധക്യത്തിലെ
ആസക്തിയില്ലാത്ത 
പ്രണയത്തെ കുറിച്ച്  
നീ പറയും 
*****************
നിന്‍റെ നെഞ്ചില്‍ 
പെയ്തു , പെയ്തു വറ്റിപ്പോയ
കണ്ണീരിനെ ക്കുറിച്ചോര്‍ത്തു
ഇനി  ആകുലതകളില്ല .
തിളങ്ങുന്ന  തിരശീലകളാല്‍
നീ  മറച്ച  ആകാശ സ്വാതന്ത്യത്തെക്കുറിച്ചും 
ആകുലതകളില്ല .
പറക്കാന്‍   വെമ്പുന്ന 
വര്‍ണ്ണച്ചിറകുകള്‍
മുറിച്ചുമാറ്റാന്‍
നിന്‍റെ കൈകളിനി
വിറക്കേണ്ടതില്ല 
'നൊന്തും , പരസ്പരം  നോവിച്ചും '
കുടിച്ചിറക്കിയ 
ജീവിത  രസങ്ങളോര്‍ത്ത് 
 ചിരിക്കാന്‍ 
ഉടംപ്പടികളില്ലാത്തൊരു  കാലം 
ദൂരെ  കാത്തിരിപ്പുണ്ടെന്ന് 
നീ പറയുമ്പോള്‍ ,
ഒന്നു വേഗം  വൃധരായെങ്കില്‍
എന്നല്ലാതെ  , മറ്റെന്താണ് 
ഞാന്‍ ആഗ്രഹിക്കേണ്ടത് ?