2013 ഏപ്രിൽ 12, വെള്ളിയാഴ്‌ച

വർത്തമാനങ്ങൾ

നെഞ്ചിലെ  ചോരയിൽ
കുറുക്കിയെടുത്തതാണ്
നിനക്കുള്ള  വാക്കുകൾ .

വാക്കുകൾക്കിടയിൽ നിന്നും
ചുണ്ടിണകളെ  ഇക്കിളികൂട്ടി
പുറത്ത്  ചാടുന്നുണ്ട്
ചില്ലുടയുന്ന  ചിരികൾ ..

എന്റെ  കവിളിൽ
കണ്ണീരുപ്പ്‌  പടർത്തിയത്‌
നിന്റെ  വർത്തമാനത്തിലെ 
 മുനകൂർത്ത വാക്കുകൾ ..

ആ  കണ്‍കളിൽ തെളിയുന്നതീ
 നെറ്റിയിലെ സിന്ദൂരത്തുടുപ്പ് .

വർത്തമാനത്തിന്റെ 
ഇടവേളകളിൽ
മഷികലങ്ങിയ  കണ്‍കളിൽ നിന്നും
നീ  മുത്തിയെടുത്ത
കിനാവുകൾക്ക്
സാന്ധ്യശോഭ ...

മേനികുലുക്കി  നടന്നുപോകുന്നുണ്ട്
നഗരാരവങ്ങൾക്കിടയിൽ 
നമ്മെത്തുറിച്ചുനോക്കിയവരെ
പതിഞ്ഞസ്വരത്തിൽ
നീ  വിളിച്ച
അർദ്ധ നഗ്നരായ
തെറിവാക്കുകൾ.... 

ഒടുവിൽ  ,
ഇരുട്ട്  വീണപ്പോഴാണോ
പെയ്തുതീരാത്ത വർത്തമാനങ്ങൾ
ബാക്കിവെച്ച് ,
ഈ , വിളർത്തു മെലിഞ്ഞ
കൈകളിൽ  നിറയെ
ഉമ്മകൾ  സമ്മാനിച്ച്‌
കുളിരുന്നൊരു കാറ്റായ്
നീ , പടിഞ്ഞാട്ട്  വീശിപ്പോയത്‌ ...... ?